ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനും, നടപടി തടസ്സപ്പെടുത്തിയ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിനും പിന്നാലെയാണ് പോലീസ് സുരക്ഷയോടെ റിസോർട്ട് അടച്ചുപൂട്ടിയത്.
ഇടുക്കി സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു. അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്. മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു.
കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീൽ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച് മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്നാർ ഡി വൈ എസ് പി ആർ. ചന്ദ്രകുമാറിൻറെ നേതൃത്വത്തിൽ പോലീസ് സംഘം ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധവുമായി റിസോർട്ട് ഉടമയും സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.


