പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരൻ കസ്റ്റഡിയിൽ, ഉടമ ഒളിവിൽ, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്.
കൊച്ചി : എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിൽ. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്. നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും. ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.
മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.