സംസ്ഥാനത്തെ 429 ഹോട്ടലുകളിൽ പരിശോധന; 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി, 22 കടകളടപ്പിച്ചു
429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി.
തിരുവനന്തപുരം : കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി.
തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.
ട്രെയിൻ വഴി മാംസം വിൽപനയ്ക്കെത്തിച്ച സ്ഥാപനത്തിന് നോട്ടീസ്
തൃശൂർ റെയിൽവേ സ്റ്റഷനിൽ നടന്ന പരിശോധനയിൽ ട്രെയിൻ വഴിയെത്തിച്ച മാസം പിടികൂടി. ദിണ്ടിഗലിൽ നിന്ന് മാംസം ട്രെയിൻ വഴിയെത്തിച്ച് വിതരണം ചെയ്യുന്ന ഡെയിലി ഫ്രഷ് എന്ന സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാവിഭാഗം നോട്ടീസ് നൽകി. സാംപിൾ പരിശോധനയ്ക്കയച്ചു.
എറണാകുളത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പള്ളിമുക്കിലെ അൽ ഹസൈൻ ഹോട്ടൽ പൂട്ടിച്ചു. ഇവിടെ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.