വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കാനുളള പ്രാരംഭ നടപടികൾ തുടങ്ങി. നഷ്ടപരിഹാരം നൽകാൻ കിഫ്ബി ഫണ്ടുൾപ്പെടെ പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട്: കൈവിട്ടുപോയ തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാൻ തിരക്കിട്ട ശ്രമങ്ങളുമായി വനംവകുപ്പ്. വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കാനുളള പ്രാരംഭ നടപടികൾ തുടങ്ങി. നഷ്ടപരിഹാരം നൽകാൻ കിഫ്ബി ഫണ്ടുൾപ്പെടെ പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുട്ടില്‍ മരംമുറി കേസിന് പിന്നാലെ തുഷാരഗിരി ഭൂമിപ്രശ്നവും തലവേദനയാകും മുന്‍പ് നടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സുപ്രീംകോടതിയടക്കം തള്ളിയ കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്നാണ് വനംവകുപ്പിന് കിട്ടിയ നിയമോപദേശം. കിഫ്ബി ഫണ്ടടക്കം ഉപയോഗിച്ച് പണം നല്‍കിയിട്ടാണെങ്കിലും ഭൂമി വാങ്ങി പ്രദേശം വകുപ്പിന് കീഴില്‍തന്നെ നിലനിർത്താനാണ് ശ്രമം.
നിലവിൽ മൂന്ന് ഉടമകളുടെ പേരിലുളള സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. വെളളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഇവിടം മുഴുവനായും ഏറ്റെടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. വൃഷ്ടിപ്രദേശം മാത്രം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. എത്രഭൂമി എന്തുതുക നൽകി ഏറ്റെടുക്കണെന്നതുൾപ്പെടെ പഠിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ വനം-റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന് നിർദ്ദേശം നൽകി.
വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശം പണംനൽകി വനംവകുപ്പ് ഏറ്റെടുക്കുന്ന രീതി സംസ്ഥാനത്ത് ഇതാദ്യമാണ്. ചിലർക്ക് മാത്രം നഷ്ടപരിഹാരം നൽകുമ്പോൾ മറ്റ് ഭൂവുടമകൾ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഇഎഫ്എൽ നിയമപ്രകാരം 2000ൽ ഏറ്റെടുത്ത 540 ഏക്കറിലെ 24 ഏക്കർ ഭൂമിയാണ് കോടതിയെ സമീപിച്ച 3 ഉടമകൾക്ക് തിരിച്ചുനൽകാന് സുപ്രീം കോടതി വിധിച്ചത്. വനംവകുപ്പ് കേസ് തോല്ക്കാന് കാരണം ഉദ്യോഗസ്ഥരുടെ പിടിപ്പ്കേടും ഒത്തുകളിയുമാണെന്ന ആക്ഷേപം ശക്തമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
