ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്റെ ബോട്ടിൽ കുമളി സ്വദേശികളായ നാല് പേർ ഡാമിൽ എത്തിയത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് നാല് പേര്‍ അനധികൃതമായി ഡാമിൽ എത്തിയത്.

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ (Mullaperiyar Dam) ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പും കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ് ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസ്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്റെ ബോട്ടിൽ കുമളി സ്വദേശികളായ നാല് പേർ ഡാമിൽ എത്തിയത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് നാല് പേര്‍ അനധികൃതമായി ഡാമിൽ എത്തിയത്. ഇവരെ പരിശോധിക്കാതെയാണ് കേരള പൊലീസ് കടത്തി വിട്ടത്. ഇവരുടെ പേര് വിവരങ്ങൾ ജി ടി രജിസ്റ്ററിൽ രേഖപ്പെടുത്തുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഇത് ഗുരുതര വീഴ്ച എന്നാണ് മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസ്സിലായത്. സുരക്ഷാവീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി, എസ് പിക്ക് ഉടൻ റിപ്പോർട്ട് നൽകും. റിപ്പോർട്ട് അടിസ്ഥാനത്തിൽ എസ് പി നടപടി പ്രഖ്യാപിക്കും. സംഭവം വിവാദമായപ്പോൾ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Also Read : മുല്ലപ്പെരിയാറില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തി; എത്തിയത് തമിഴ്നാട് ബോട്ടില്‍

കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുൾ സലാം, ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. ‍ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോൾ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്റെ ഗുരുതര വീഴ്ച. തമിഴ്നാട് സംഘമെന്ന് തെറ്റിധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്ത് കൊണ്ടു ജി ഡി രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്. സംഭവം വിവാദമായതോടെ ഈ നാല് പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Mullaperiyar Case : മുല്ലപ്പെരിയാർ സുരക്ഷ കേസ്;കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എം പി, സുപ്രീംകോടതിയിൽ അപേക്ഷ നൽകി