മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു.
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ പൊലീസിൻ്റെ കഥ പൊളിച്ച് പൊലീസ്. മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക് ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു. എന്നാൽ പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പൊലീസ് പറഞ്ഞ ബൈക്ക് ആലപ്പുഴയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബൈക്ക് മോഷ്ടാവായ വിനീതിനെ പിടികൂടിയപ്പോഴാണ് യമഹ ബൈക്ക് കണ്ടെത്തിയത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടി കൂടിയത്.
അതേസമയം, അറസ്‌റ്റ് ചെയ്ത പ്രതികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫോർട്ട് പൊലീസിൻ്റെ പ്രതികരണം. മോഷ്ടാവിനെ ഫോർട്ട് പൊലീസിന് കൈമാറി. ബൈക്ക് വിൽക്കാൻ വേണ്ടി കൈമാറിയതായിരിക്കുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 21നാണ് ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ജയിലിൽ മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസുകാർക്കെതിരെ കസ്റ്റഡി മർദ്ദനത്തിന് കേസെടുത്തിരുന്നു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധനയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്.


