വിവാഹ ഹാളില്‍ വെച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

കോഴിക്കോട്: വിവാഹ ഹാളില്‍ വെച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് കല്ലൂത്താന്‍കടവ് ഫ്‌ളാറ്റില്‍ താമസിക്കുന്ന രാഗേഷ് ബാബു(18), വിഷ്ണു(23), കിരണ്‍ ശങ്കര്‍(19), അജയ്(18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 13ന് രാത്രി 10.30ഓടെ എസ്‌കെ പൊറ്റക്കാട് ഹാളില്‍ വെച്ച് നടന്ന വിവാഹത്തിനിടെ, പിടിയിലായവര്‍ ബഹളമുണ്ടാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് കല്ലുത്താന്‍കടവ് ഫ്‌ളാറ്റില്‍ തന്നെ താമസിക്കുന്ന ഭാരതി എന്ന യുവാവ് പൊലീസിനെ വിളിക്കുകയായിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ പിന്നീട് ഭാരതിയെ തടഞ്ഞു വയ്ക്കുകയും സ്റ്റീല്‍ വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തു.

ആക്രമണത്തില്‍ യുവാവിന്‍റെ പല്ല് നഷ്ടപ്പെടുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗോവിന്ദപുരത്തെ കാവില്‍ താഴം, കല്ലുത്താന്‍കടവ്, മുണ്ടിക്കല്‍താഴം എന്നിവിടങ്ങളില്‍ വെച്ചാണ് മൂന്ന് പേരെയും കസബ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമിത് ചാള്‍സ്, ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി.

YouTube video player