ഓക്സിജൻ കിട്ടാതെ രാജ്യത്ത് വീണ്ടും മരണം: ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് നാല് പേർ
ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ .
ദില്ലി: ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും മരണം. ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ദില്ലിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ . കൊവിഡ് വ്യാപനം ഗുരുതരമായ രാജ്യം തലസ്ഥാനം സാക്ഷിയായത് കരളലയിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ്.
ഓക്സിജന് ക്ഷാമം ഇന്നും രൂക്ഷമായതോടെ ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രി, മയൂര്‍വിഹാര്‍ ജീവന്‍ അൻമോള്‍ ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. എല്‍എന്‍ജെപിയില്‍ രാവിലെ ഓക്സിജന്‍ എത്തിച്ചെങ്കിലും ദീര്‍ഘനേരത്തേക്ക് പര്യാപ്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഓക്സിജന്‍ തീര്‍ന്നതോടെ ഇവിടെ രണ്ട് ടണ്‍ മാത്രമാണ് രാവിലെ എത്തിക്കാനായത്. പ്രതിസന്ധിയെ തുടര്‍ന്ന് ചികിത്സയിലുള്ളവര്‍ക്ക് താല്‍ക്കാലികമായി സ്വന്തം നിലയില്‍ ഓക്സിജന്‍ എത്തിക്കുകയാണ് പലരും.
ഒഴിഞ്ഞ ടാങ്കറുകള്‍ വിദേശത്ത് നിന്ന് എത്തിച്ച സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണം കാര്യമായി വര്‍ധിക്കുമെന്നാണ് ആധികൃതരുടെ പ്രതീക്ഷ. 551 ഓക്സിജന്‍ പ്ലാന്‍റുകള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്.