വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ്  ബിഷപ്പിന്‍റെ ആവശ്യം

കോട്ടയം: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹര്‍ജിയില്‍ ഫെബ്രുവരി നാലിന് കോടതി വാദം കേള്‍ക്കും. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റർ ലിസി വടക്കേൽ നേരത്തെ ആരോപിച്ചിരുന്നു. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്നായിരുന്നു സിസ്റ്ററിന്‍റെ ആരോപണം. ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. അതുകൊണ്ട് വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു സിസ്റ്റര്‍ ലിസി ആവശ്യപ്പെട്ടിരുന്നത്.