തന്റെ തോൽവിക്ക് കാരണം കോൺഗ്രസിലെ നേതാക്കളെന്ന് പ്രഫ. ജി ബാലചന്ദ്രൻ
സ്വന്തം പാളയത്തിലെ കാലുവാരലിലൂടെയാണ് ആറ്റിങ്ങലിലെ പരാജയമെന്ന ആക്ഷേപമാണ് എ കെ ആന്റണിയുടെ വിശ്വസ്തനായ പ്രഫ. ജി ബാലചന്ദ്രന്റെ ആക്ഷേപം.
തിരുവനന്തപുരം: 2009ൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ തോൽക്കാൻ കാരണം പാർട്ടി നേതാക്കൾ പാലം വലിച്ചതാണെന്ന് കോൺഗ്രസ് നേതാവ് പ്രഫ. ജി ബാലചന്ദ്രൻ. അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്ന പുസ്തകത്തിലാണ് പാലോട് രവി, വർക്കല കഹാർ, ശക്തൻ നാടാർ ഉൾപ്പടെയുള്ള നേതാക്കളെ വിമർശിക്കുന്നത്.
സ്വന്തം പാളയത്തിലെ കാലുവാരലിലൂടെയാണ് ആറ്റിങ്ങലിലെ പരാജയമെന്ന ആക്ഷേപമാണ് എ കെ ആന്റണിയുടെ വിശ്വസ്തനായ പ്രഫ. ജി ബാലചന്ദ്രന്റെ ആക്ഷേപം. 2009ൽ ആറ്റിങ്ങലിൽ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി വന്നിറങ്ങിയപ്പോൾ മുതൽ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമം തുടങ്ങിയെന്നാണ് പ്രഫ. ജി ബാലചന്ദ്രൻ പുസ്തകത്തിൽ ആരോപിക്കുന്നത്. ആലപ്പുഴയിൽ മത്സരിക്കാൻ ആഗ്രഹിച്ച ആളാണെന്ന് പറഞ്ഞാണ് 'ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം തിരുവനന്തപുരം സ്റ്റൈൽ വേറേ' എന്ന അധ്യായം തുടങ്ങുന്നത്.
സി മോഹനചന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും പാലോട് രവി ജനറൽ കൺവീനറുമായിരുന്നു. എന്നും രാവിലെ ആവശ്യമുള്ള ചെലവിന്റെ കണക്ക് തരും. അതനുസരിച്ച് പണം കൊടുക്കണം. പിന്നെയെല്ലാം ചട്ടപ്പടിയാണെന്ന് ബാലചന്ദ്രൻ പറയുന്നു. ആറ്റിങ്ങലിൽ കോൺഗ്രസ് തോൽക്കുമെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ പറഞ്ഞത് വളരെ ബോധപൂർവമായിരുന്നു. ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് തന്ത്രം പഠിപ്പിച്ച തന്നെ ആറ്റിങ്ങലിൽ ഒരു തന്ത്രവും പുറത്തെടുക്കാൻ അനുവദിച്ചില്ലെന്നും ബാലചന്ദ്രൻ ആരോപിക്കുന്നു.
വർക്കല നിയോജകമണ്ഡലത്തിലെ ലീഡ് കൊണ്ടാണ് ജയിക്കേണ്ടതെന്ന് എംഎൽഎ വർക്കല കഹാർ പറഞ്ഞു. 7000 വോട്ടിന്റെ ലീഡ് കിട്ടുമെന്ന് പറഞ്ഞത് താൻ വിശ്വസിച്ചു. എന്നാൽ വർക്കലയിലെ സ്വീകരണപരിപാടികൾ അട്ടിമറിക്കപ്പെട്ടു. ആര്യനാട് എംഎൽഎയും കാട്ടാക്കട എംഎൽഎയും സ്ഥാനാർത്ഥിയുടെ വണ്ടിയിൽ പോലും കയറിയില്ല. തെരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും കഹാർ ആശുപത്രിയിൽ അജ്ഞാതവാസത്തിലായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
വർക്കലയിലെ വോട്ടെണ്ണിയപ്പോൾ ആയിരം വോട്ടിന് പുറകിൽ. നെടുമങ്ങാട് മണ്ഡലത്തിൽ വച്ച് ഫോൺ മോഷണം പോയി. 50,000 രൂപ കളവ് പോയി. പ്രചാരണത്തിനെന്ന് പറഞ്ഞ് വാങ്ങിയ രണ്ട് ലക്ഷം രൂപയുമായി സുഹൃത്ത് മുങ്ങി തെരഞ്ഞെടുപ്പിലെ കാലുവാരലിന്‍റെ ദുരനുഭവങ്ങൾ ഇങ്ങനെ എണ്ണിയെണ്ണി വിവരിക്കുകയാണ് ബാലചന്ദ്രൻ. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് പറഞ്ഞാണ് അധ്യായം അവസാനിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ടാ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുന്നത്.