കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ? പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ? പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞത്. ജനാധിപത്യ ശൈലി ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത്. അത് തന്നെയാണ് മോദിയുടെയും ശൈലി. പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതിന് ശേഷമുള്ള പ്രതിഭാസങ്ങളാണ് ഇവിടെ കാണുന്നത്. പ്രതിപക്ഷത്തിനെതിരെ, മാധ്യമങ്ങൾക്കെതിരെ എല്ലാം കേസെടുക്കുന്നത് അങ്ങനെയാണ്. കരിങ്കൊടി കാണിച്ചവരെ കയ്യാമം വയ്ക്കുകയാണ്. സാരമായ തകരാർ ഭരണത്തിൽ വന്നിരിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ പൊളിറ്റിക്കൽ സെക്രട്ടറി നടത്തുന്നതാണോ എന്നും ചെന്നിത്തല ചോദിച്ചു.
ശക്തിധരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചോദിച്ചിരുന്നു. വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണ്. ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം.മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണമാണ്. മുഖ്യമന്ത്രി ആണെന്ന് ആരോപണത്തിൽ വ്യക്തമാണ്. മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. ഇതിലും അന്വേഷണം വേണം. അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് സതീശൻ ചോദിച്ചിരുന്നു.
