പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം.

ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ജി സുധാകരൻ അറിയിച്ചിരുന്നത്.