വിമർശനമുന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ ഗാന്ധികുടുംബം തയാറാകണം, തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്- കെ സുധാകരൻ
പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ നേതൃത്വം തയാറാകണം ആയിരുന്നു
കണ്ണൂർ : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ നേതൃത്വം തയാറാകണം ആയിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു എന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
ഗാന്ധി കുടുംബത്തോട് താൻ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണ്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാൻ ആണ്. എതിരാളിയായി ശശി തരൂർ മത്സരിച്ചാൽ കേരളത്തിലുള്ളവർ മനസാക്ഷി വോട്ട് ചെയ്യട്ടെ എന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല . മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണമാണെന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു
ലീഗ് പോകുമെന്നത് കിനാവ്
മുസ്ലീം ലീഗ് യു ഡി എഫ് വിടും എന്നത് ചിലരുടെ കിനാവ് മാത്രമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു . യു ഡി എഫ് വിടുന്നത് സ്വന്തം കുഴി കുഴിക്കുന്നതിന് തുല്യമാണെന്ന് മുസ്ലീം ലീഗിന് അറിയാം. വ്യക്തിപരമായി ചിലർ നടത്തിയ അഭിപ്രായ പ്രകടനം ആ പാർട്ടി തന്നെ തള്ളിയതാണെന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു