ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോർച്ച ഉണ്ടായത്.
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ അദാനി -ഇന്ത്യന്‍ ഓയില്‍ വാതക പൈപ്പ് ലൈനില്‍ നിന്ന് വാതകം ചോര്‍ന്നത് ഏറെ നേരം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പദ്ധതിക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ബാലുശ്ശേരി കരുമലയിൽ രാവിലെയാണ് സംഭവം. റോഡ് വീതികൂട്ടുന്നതിനിടെ, ചൂടുളള ടാർ മിശ്രിതം പൈപ്പ് ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. പുതിയ കണക്ഷൻ നൽകുന്നതിന്‍റെ ഭാഗമായി ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മൂടാതെ ഇട്ടിരുന്ന റബര്‍ പൈപ്പ് ചൂടുള്ള ടാര്‍മിശ്രിതം വീണ് ഉരുകുകയായിരുന്നു. ഈ പൈപ്പില്‍ നിന്ന് രൂക്ഷ ഗന്ധം ഉയര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാർ അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. പ്രധാന വാൽവുകൾ അടച്ച് അപകടമൊഴിവാക്കി. ദിവസങ്ങൾക്ക് മുമ്പ് ഇതിനടുത്ത് പ്രദേശത്ത് സമാനരീതിയിൽ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയിരുന്നു. അടിക്കടി ഉണ്ടാക്കുന്ന ഇത്തരം വീഴ്ചകള്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സംവിധാനത്തിന്‍റെ സുരക്ഷയെ കുറിച്ച് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
സംഭവം നടന്നയുടൻ കമ്പനി അധികൃതരെത്തി പ്രശ്നം പരിഹരിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നും ചോർച്ച സംഭവിച്ച പൈപ്പ് ലൈൻ വഴി ഇന്ധന വിതരണം തുടങ്ങിയിട്ടില്ലെന്നുമാണ് ജീവനക്കാർ വിശദീകരിക്കുന്നത്. ഒരു മീറ്ററിലേറെ താഴ്ത്തിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്നും പ്രവർത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്നും കമ്പനി അധികൃതർ പറയുന്നു.

കാനേഷുമാരിക്ക് കഴിഞ്ഞ 150 വർഷത്തിൽ ഒന്നും തടസമായില്ല'; സെൻസസ് നടത്താത്തത് ദേശദ്രോഹമെന്ന് എം എ ബേബി
