സ്വർണ്ണക്കൊള്ളയും ഗർഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്. കേരളത്തിലെ സർവ്വ വികസനങ്ങളും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല.

ദില്ലി: കേന്ദ്രത്തിന്റെ വികസനം മറക്കാൻ ഇരു മുന്നണികളും ചർച്ച വഴി മാറ്റുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. സ്വർണ്ണക്കൊള്ളയും ഗർഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്. കേരളത്തിലെ സർവ്വ വികസനങ്ങളും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. കോൺഗ്രസ് നിയോഗിച്ച ആളായതുകൊണ്ട് മാത്രമാണ് വിളിച്ചത്. ശശി തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോധ്യമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് രാഷ്ട്രപതി അത്താഴ വിരുന്ന് നൽകി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം പങ്കെടുത്തു. ശശി തരൂർ എംപിയെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് ശശി തരൂരിനെ ക്ഷണിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന് റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. വിദേശനയത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് പോകേണ്ടതെന്നും തരൂർ പ്രതികരിച്ചു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി പുടിന് ഉടനെ മടങ്ങും. 

പുടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.

ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്രമോദിയെ അടുത്ത സുഹൃത്താണെന്ന് പുടിൻ വിശേഷിപ്പിച്ചു. ഇന്ത്യയിൽ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിൻ ചർച്ചകൾ ഫലപ്രദമായെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു. കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് സാംസ്കാരികമായ പരസ്പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

YouTube video player