എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നതിനാൽ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിൽ അപേക്ഷിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ ഈ വിഭാഗങ്ങളിലും സീറ്റുകളില്ലെന്നാണ് സ്കൂൾ അധികതർ പറയുന്നത്.
ഇടുക്കി: പത്താം ക്ലാസ് പരീക്ഷാ ഫലം വന്നതോടെ ആൻ തേരസ ഏറെ സന്തോഷത്തിലായിരുന്നു, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, ഇഷ്ടപ്പെട്ട കോഴ്സിന് ചേരാം. എന്നാൽ അധികം വൈകാതെ 15 വയസുകാരിയുടെ സന്തോഷത്തിന് മങ്ങലേറ്റു. തന്നെക്കാൾ മാർക്ക് കുറഞ്ഞ കുട്ടികളടക്കം ഇന്ന് പ്ലസ് വൺ ക്ലാസുകളിലേക്ക് പോകുമ്പോൾ പ്ലസ് വണ്ണിലേക്ക് പ്രവേശനം ലഭിക്കാതെ സപ്ലിമെന്‍ററി അലോട്ട്മെന്‍റും കാത്തിരിക്കുകയാണ് ആൻ തെരേസ സിബി എന്ന വിദ്യാർത്ഥിനി.
വട്ടപ്പാറ മാളിയേക്കൽ സിബി- സ്റ്റെല്ല ദമ്പതികളുടെ മകളായ ആൻ തെരേസ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ ഓ പ്ലസ് നേടിയതിനാൽ പ്ലസ് ടുവിന് ഇഷ്ടവിഷയമായ സയൻസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഏലത്തോട്ടത്തിലെ സൂപ്പർ വൈസറായി ജോലി നോക്കുന്ന സിബിയും തോട്ടം തൊഴിലാളിയായ സ്റ്റെല്ലയും മകളുടെ നേട്ടത്തിൽ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിലേക്കുള്ള മൂന്ന് അലോട്ട്മെന്‍റുകളിലും ആൻ തെരേസ ഉൾപ്പെട്ടില്ല. ഇതോടെ തെരേസയും കുടുംബവും നിരാശയിലായി.
ചെമ്മണ്ണാർ, എൻആർ സിറ്റി എന്നിവിടങ്ങളിലെ എയ്ഡഡ് സ്കൂളുകളിലും രാജാക്കാട്ടെ സർക്കാർ സ്കൂളിലും സയൻസ് വിഷയത്തിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയിരുന്ന ആൻ തെരേസയ്ക്ക്ർ ഇതുവരെ ഒരു സ്കൂളിലും പ്രവേശനം ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോൾ ആൻ തെരേസ എയ്ഡഡ് സ്കൂളുകളിൽ 84, 122 സ്ഥാനങ്ങളിലും സർക്കാർ സ്കൂളിൽ 83 -ാം സ്ഥാനത്തുമാണുള്ളത്. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നതിനാൽ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിൽ അപേക്ഷിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ ഈ വിഭാഗങ്ങളിലും സീറ്റുകളില്ലെന്നാണ് സ്കൂൾ അധികതർ പറയുന്നത്.
അൺഎയ്ഡഡ് സ്കൂളുകളൊന്നും സമീപ പ്രദേശങ്ങളിൽ ഇല്ലാത്തതിനാൽ ഇനി സപ്ലിമെന്‍ററി ലിസ്റ്റ് മാത്രമാണ് ആൻ തെരേസയുടെ പ്രതീക്ഷ. പക്ഷേ, അതിലും ആൻ തെരേസയ്ക്ക് ഇഷ്ട വിഷയമായ സയൻസ് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഏറെ കഷ്ടപ്പെട്ട് എസ്എസ്എൽസി പരീക്ഷയിൽ മികവ് നേടിയെങ്കിലും തുടർ പഠനം അനിശ്ചിതത്വത്തിലായതിന്‍റെ വിഷമത്തിലാണ് ആൻ തെരേസയും കുടുംബവും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

