ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമം നാളെ

നാളെയാണ് ആഗോള അയ്യപ്പ സംഗമം. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച.

ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രമാണ്. ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming