സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ നടപടികൾക്ക് തുടക്കം, ഒരു വർഷം കരുതൽ തടങ്കലിന് നീക്കം
പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നും കസ്റ്റംസ് വാദിക്കുന്നു. കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെ കുറ്റം ചുമത്താൻ അപേക്ഷ നൽകും
തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്.
ഇതിനായി കോഫെപോസ ബോർഡിനു മുന്നിൽ അപേക്ഷ നൽകും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നും കസ്റ്റംസ് വാദിക്കുന്നു. കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെ കുറ്റം ചുമത്താൻ അപേക്ഷ നൽകും.