കസ്റ്റംസ് ഓഫീസിലെ കേന്ദ്ര സേനാ സുരക്ഷ ഇനിയില്ല; പൊലീസ് സുരക്ഷ മതിയെന്ന് കേന്ദ്രം
ഇനി സംസ്ഥാന പൊലീസിൻ്റെ സഹായം തേടിയാൽ മതി, അല്ലെങ്കിൽ പണം നൽകി സിഐഎസ്എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര സർക്കാരിന്റെ കത്തില്‍ പറയുന്നു.
കൊച്ചി: കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു. സ്വർണക്കടത്ത് റാക്കറ്റിൻ്റെ ഭീഷണിയെ തുടർന്നാണ് സിആര്‍പിഎഫിനെ നിയോഗിച്ചിരുന്നത്. ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര സർക്കാരിന്റെ കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണി ഉണ്ടെന്ന് ഐബി റിപ്പോർട്ട് ചെയ്തിരുന്നു. ഇനി സംസ്ഥാന പൊലീസിൻ്റെ സഹായം തേടിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അല്ലെങ്കിൽ പണം നൽകി സിഐഎസ്എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര സർക്കാരിന്റെ കത്തില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷ ആവശ്യപ്പെട്ട് കമീഷണർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു.