സ്വർണ്ണക്കടത്ത് കേസ്: മൂന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി
കേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്നു പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു
തിരുവനന്തപുരം: വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരം അടക്കം ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നൽകി. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി.
കേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്നു പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. കേസിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അപേക്ഷ നൽകും. എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇതിനായുള്ള അപേക്ഷ സമർപ്പിക്കും.
ദുബൈയിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനേയും എൻ ഐ എ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം