തലസ്ഥാനത്തെ നൂറ് പവൻ സ്വർണ കവർച്ച; അഞ്ച് പേർ കസ്റ്റഡിയിൽ
പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെത്തി. രണ്ട് കാറുകളിലായെത്തിയ കവർച്ചാസംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റടിയിലെടുത്തു. തിരുവനന്തപുരം ജില്ലക്കാരാണ് പിടിയിലായത്.
ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ടെക്നോസിറ്റിക്ക് സമീപം സ്വർണ്ണവ്യാപാരിയെ അക്രമിച്ച് കവർച്ച നടത്തിയത്. മൂന്ന് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് അഞ്ച് പേർ പിടിയിലാകുന്നത്. നെടുമങ്ങാട്, പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. മറ്റ് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിടിട്ടില്ല. സ്വർണ്ണ വ്യാപാരിയുടെ മൊഴിയും തുടർന്ന് തയ്യാറാക്കിയ രേഖാചിത്രവും സിസിറ്റിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
രണ്ട് കാറുകൾ സിസിറ്റിവിയിൽ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാർ കണ്ടെടുക്കാനായി. സ്വർണ്ണവ്യാപാരിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയത് ഈ കാറിലായിരുന്നു. തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടത്തി. പ്രദേശ വാസികളുടെ സഹായം ഇവർക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നു.