കോഴിക്കോട് വീട്ടില്‍ കയറി ഗുണ്ടാക്രമണം; രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരിക്ക്
കാനാംകുന്നത്ത് അൻവർ സാദിഖിന്‍റെ വീട്ടിലാണ് ആക്രമണം. ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: കെട്ടാങ്ങൽ പാലക്കുറ്റിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം. രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുലർച്ചെയാണ് കാനാംകുന്നത്ത് അൻവർ സാദിഖിന്‍റെ വീട്ടിൽ അഞ്ചംഗ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. വീടിന്‍റെ അടുക്കള വാതിൽ വഴി അകത്ത് കയറിയ സംഘം പന്ത്രണ്ടും ഒൻപതും വയസുള്ള കുട്ടികളേയും അൻവറിന്‍റെ വൃദ്ധയായ മാതാവിനേയും ആക്രമിച്ച് കെട്ടിയിട്ടു. പിന്നീട് അൻവർ, ഭാര്യ റുസ്‍ല എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി.
യുഎഇയിലും ഇന്ത്യയിലും ബിസിനസ് ഉള്ള മലയമ്മ സ്വദേശി ഹാരിസിന്‍റെ മാനേജറായിരുന്നു അൻവർ. കഴിഞ്ഞ മാർച്ചിൽ ഹാരിസ് മരിച്ചു. ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് അൻവർ പറഞ്ഞു. ഗുണ്ടാ സംഘത്തിലെ നിലമ്പൂർ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ക്വട്ടേഷൻ നൽകിയവരെ കുറിച് കുന്ദമംഗലം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.