നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം; കടയുടമയെ കടയ്കകത്ത് കയറിയും റോഡിലിട്ടും മർദ്ദിച്ചതായി പരാതി
പിന്നിൽ മൂന്നംഗ സംഘമെന്ന് പരാതി, ഉദിയൻകുളങ്ങര ഫ്ലക്സ് സെന്ററർ ഉടമ ശ്യാമിന്രെ പരാതിയിൽ പാറശ്ശാല പൊലീസ് കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. ഉദിയൻകുളങ്ങര ഫ്ലക്സ് സെന്ററർ ഉടമ ശ്യാമിനെ കടയിൽ കയറി അക്രമിച്ചെന്നാണ് പരാതി. മൂന്നംഗം സംഘമാണ് മർദ്ദിച്ചതെന്ന് ശ്യാം പറഞ്ഞു. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി റോഡിലിട്ട് വീണ്ടും മർദ്ദിച്ചുവെന്നും ശ്യാമിന്റെ പരാതിയിലുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ശ്യാം പാറശാല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ പരാതിയിൽ പാറശാല പൊലീസ് കേസെടുത്തു.
ശ്യാമിന്റെ ഉദിയൻകുളങ്ങരയിലെ കടയ്ക്ക് മുന്നിൽ സംഘം വാഹനം പാർക്ക് ചെയ്തിരുന്നു. സ്ഥാപനത്തിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്തത് കടയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. സംഘം ഈ സമയം വാഹനത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നംഗ സംഘം കടയ്ക്കുള്ളിലെത്തി ശ്യാമിനെയും ജീവനക്കാരനെയും മർദ്ദിച്ചത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പാറശ്ശാല പൊലീസ് അറിയിച്ചു.