ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം: ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു
ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം.
എറണാകുളം: ആലുവയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർത്തു. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. പതിനൊന്നരയോടെ മൂന്ന് പേർ കാറിലെത്തി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഹോട്ടലിലുള്ള മൊബൈൽ ചാർജർ ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നൽകാത്തതോടെ തർക്കമായി.
ഭക്ഷണം പാർസൽ നൽകി പണം ചോദിച്ചപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഏറെ തർക്കിച്ച ശേഷമാണ് പണം നൽകിയത്. അര മണിക്കൂറിന് ശേഷം ഇവർ വീണ്ടുമെത്തി ഹോട്ടൽ തല്ലിത്തകർക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടലുടമ ദിലീപിന് സാരമായി പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടലിലെ കമ്പ്യൂട്ടറും ടേബിളുകളും പാത്രങ്ങളും അക്രമികൾ നശിപ്പിച്ചു. വീഡിയോ പകർത്താൻ ശ്രമിച്ച ജീവനക്കാരേയും മർദിച്ചു.