പൗരത്വ പ്രക്ഷേഭത്തിനെതിരെ വിവാദ പരാമര്‍ശം: ഡെ.തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍
സർവേ വിഭാഗത്തിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി.സത്യപ്രകാശിനോടാണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു വിശദീകരണം തേടിയത്.
ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് വിവിധ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച റാലിക്കെതിരെ ഫെയ്സ് ബുക്കില്‍ വിമർശനം ഉന്നയിച്ച ഡെപ്യൂട്ടി തഹസിൽദാരോട് കോഴിക്കോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി.
സർവേ വിഭാഗത്തിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി.സത്യപ്രകാശിനോടാണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു വിശദീകരണം തേടിയത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഇന്നലെ നഗരത്തില്‍ മേയറും എംപിയും അടക്കമുളള ജനപ്രതിനിധികള്‍ പങ്കെടുത്ത റാലി സംബന്ധിച്ച് സിറ്റി ട്രാഫിക് പൊലീസ് ഫെയ്സ്ബുക്കില്‍ നല്‍കിയ അറിയിപ്പിനു ചുവടെയായിരുന്നു സത്യപ്രകാശിന്‍റെ വിമര്‍ശനം. റാലി നടത്തുന്നത് പാകിസ്ഥാന്‍ അനുകൂലികളെന്നായിരുന്നു പരാമർശം. ഇത് വിവാദമായതിനെത്തുടര്‍ന്ന് സത്യപ്രകാശ് പരമാര്‍ശം പിന്‍വലിച്ചിരുന്നു.