മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഈ മാസം പതിനഞ്ചിന് രണ്ടായിരം രൂപ വാങ്ങി.

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്. 

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം.എസ്.സുജിത് കുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഈ മാസം പതിനഞ്ചിന് രണ്ടായിരം രൂപ വാങ്ങി. തുടർന്ന് പതിനെട്ടാം തീയതി ശസ്ത്രക്രിയ നടത്തി. 

പിന്നീട് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം രോഗിയുടെ മകൻ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ബാക്കി നൽകാനുള്ള മൂവായിരം രൂപയുമായി ഡോക്ടർ സുജിത് കുമാറിന്റെ വീട്ടിലെത്തി. 

ഡോക്ടർ കൈക്കൂലി വാങ്ങുമ്പോൾ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി പി.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡോക്ടറെ കുടുക്കിയത്.

ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി, കോട്ടയത്ത് ഡോക്ട‍ർ അറസ്റ്റിൽ

കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു

തിരുവനന്തപുരം: കാര്യവട്ടം സ‍ർക്കാർ കോളജില്‍ പ്രസിൻപ്പിലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്ഐ പ്രവർത്തകന് വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്ത മാറ്റിയാണ് പ്രിൻസിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

 എസ്.എഫ്.ഐ പ്രവർത്തകനായ രോഹിത് രാജ് മുമ്പും കാര്യവട്ടം കോളജിൽ പഠിച്ചിരുന്നു, ഇതിനിടെ നിരവധി പ്രാവശ്യം ഇയാൾ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്സിൽ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ രോഹിത് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി ഇന്ന് പ്രവേശനം നേടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാൾ അഡ്മിഷൻ നേടിയത്.

എന്നാൽ അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് വീണ്ടും കോളജിൽ അഡ്മിനഷൻ നൽകാനാവില്ലെന്ന് കോളജ് കൗണ്‍സിൽ തീരുമാനിച്ചു. തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറി പൂട്ടിയിട്ട് ഉപരോധിച്ചത്. കോളജിൻെറ പ്രധാന ഗേറ്റും എസ്എഫ്ഐക്കാര്‍ പൂട്ടിയിട്ടു. പൊലീസ് വാഹനത്തിൽ പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും എസ്എഫ്ഐക്കാർ തടഞ്ഞു. ഇതോടെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാര്‍ സ്ഥലത്ത് എത്തി. എസ്എഫ്ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തിൽ മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം സർവകലാശാല ചട്ടപ്രകാരം രോഹിത്തിന് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായ പഠിക്കാൻ അവകാശമുണ്ടെന്നും പ്രിൻസിപ്പലിൻ്റേത് ധിക്കാര നടപടിയെന്നുമാണ് എസ്.എഫ്ഐയുടെ ആരോപണം.