കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് ഉത്തരവ്. അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചത്. 

തിരുവനന്തപുരം: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ്. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റവന്യൂ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി കൺവീനറായ സമിതിയാണ് ദുരന്തകാരണം കണ്ടെത്താൻ അന്വേഷണം നടത്തുക. ജിയോളജിസ്റ്റായ ഡോ. സിപി രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിന്റെ കാരണത്തിലും കരാർ കമ്പനി കരാർ നിബന്ധനകൾ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകി. വിദഗ്ധസംഘം നൽകുന്ന റിപ്പോർട്ട് തുരങ്കപാതയുടെ ഭാവിയിൽ നിർണായകമാകും.

ദുരന്തബാധിതർക്ക് ധനസഹായം

മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായധനം സംബന്ധിച്ചും ഉത്തരവ് പുറത്തിറങ്ങി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി കണ്ടെത്താനുള്ളത് ഒരാളെ

കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് ഒരാളെ. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയെ ആണ് കാണാതായത്. വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. രണ്ടാം സോൺ കേന്ദ്രീകരിച്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുണ്ടെന്നാണ് തെരച്ചിൽ സംഘത്തിൻ്റെ നിഗമനം. നിലവിൽ മേഖലയിൽ കാലാവസ്ഥ അനുകൂലമാണ്. അപകടത്തിൽ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു.