മദ്യശാലകൾ തുറക്കാൻ അനുമതി നല്‍കി സർക്കാർ ഉത്തരവിറങ്ങി: രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വിൽപന
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവിൽപന ശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സർക്കാർ പുനക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എന്നാൽ എന്നാണ് മദ്യവിൽപനശാല തുറക്കുന്നതെന്ന് ഉത്തരവിൽ ഇല്ല. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവിൽപന ശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സർക്കാർ പുനക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 301 ബെവ്കോ - കൺസ്യൂമർഫെഡ് വിൽപനശാലകൾ വഴിയും സ്വകാര്യ ബാറുകൾ - വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്സാലായി വിൽക്കാമെന്നും എന്നാൽ എല്ലായിടത്തേയും മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിർച്യുൽ ക്യൂ സംവിധാനത്തിനുള്ള മൊബൈൽ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിൻ്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കായി ബെവ്കോ എംഡി വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്.