Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്‍ക്കരണം; 'തീരുമാനം നിയമവിരുദ്ധം', സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും

വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാൻ തീരുമാനമായെങ്കിലും അഭിമാനപ്പോരാട്ടം തുടരാൻ തന്നെയാണ് സർക്കാരിന്‍റെ ഉദ്ദേശം. 

government will question privatization of trivandrum airport
Author
Trivandrum, First Published Aug 20, 2020, 6:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനം സർക്കാർ കോടതിയിൽ ചോദ്യം ചെയ്യും. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും കോടതിയിൽ ഉന്നയിക്കുക. പദ്ധതിയെ കേന്ദ്രത്തിനെതിരായ രാഷ്ട്രീയവിഷയമാക്കി ഉയർത്തിക്കാട്ടാനും സർക്കാർ ലക്ഷ്യമിടുന്നു. 

വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാൻ തീരുമാനമായെങ്കിലും അഭിമാനപ്പോരാട്ടം തുടരാൻ തന്നെയാണ് സർക്കാരിന്‍റെ ഉദ്ദേശം. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്. 

ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്. എന്നാൽ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ അദാനിക്കും കേന്ദ്രത്തിനുമെതിരായ പോരാട്ടം ഇനിയും എത്രത്തോളം കടുപ്പത്തിൽ തുടരാനാകുമെന്ന ചോദ്യം നിലനിൽക്കുകയാണ്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോൺഗ്രസ് നേതാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്‍റേത്.

സ്വകാര്യവൽക്കരണം വികസനത്തിന് വഴിയൊരുക്കുമെന്ന അഭിപ്രായവുമായി പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഒന്നരവർഷത്തോളം സമരം ചെയ്ത വിമാനത്താവള ജീവനക്കാർ പ്രതിക്ഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. സർക്കാർ സഹകരണമുണ്ടെങ്കിലേ അദാനിക്ക് വിമാനത്താവള നടത്തിപ്പുമായി മുന്നോട്ടുപോകാനാവു. ചുരുക്കത്തിൽ വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ തർക്കങ്ങൾ ഇനിയും തുടരുമെന്ന് തീർച്ചയാണ്. 
 

Follow Us:
Download App:
  • android
  • ios