'ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ല'; വിശദീകരണവുമായി ഗവര്‍ണര്‍
ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ആര്‍എസ്എസുമായി തനിക്കുള്ളത് 1986 മുതലുള്ള ബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും അസ്വഭാവികത ഇല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണ കൂടിക്കാഴ്ച്ച അല്ല നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ആര്‍എസ്എസുമായി തനിക്കുള്ളത് 1986 മുതലുള്ള ബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്നും ഗവര്‍ണര് ആരോപിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രി മൂന്ന് കത്തുകള്‍ എഴുതിയെന്നും തന്നെ കാണാന്‍ രാജ്ഭവനില്‍ നേരിട്ടെത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.