മൃതദേഹങ്ങൾ കുടുംബ കല്ലറകളിൽ തന്നെ അടക്കണം: ഓർഡിനൻസിന് അംഗീകാരം
മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. സർക്കാർ തീരുമാനത്തെ ഓർത്തഡോക്സ് വിഭാഗം ശക്തമായി എതിർത്തപ്പോള്‍ യാക്കോബായ സഭ സ്വാഗതം ചെയ്തു
തിരുവനന്തപുരം: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ ഇടപെട്ട്, സംസ്ഥാന സർക്കാർ കൊണ്ടുവന്ന മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു. മൃതദേഹം കുടുംബ കല്ലറകളിൽ അടക്കാൻ അനുമതി നൽകുന്ന ഓർഡിനൻസിന് മന്ത്രിസഭാ യോഗം നേരത്തെ അംഗീകരം നൽകി ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയിരുന്നു.
മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. സർക്കാർ തീരുമാനത്തെ ഓർത്തഡോക്സ് വിഭാഗം ശക്തമായി എതിർത്തപ്പോള്‍ യാക്കോബായ സഭ സ്വാഗതം ചെയ്തു. സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യറാകാത്തതിനാലാണ് പ്രശ്നപരിഹാരം സാധ്യമാകാതിരുന്നത്.
കുടുംബ കല്ലറകളിൽ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങള്‍ ക്രമസമാധാന പ്രശ്നത്തിലേക്ക നീണ്ടിരുന്നു. ദിവസങ്ങളോളം മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കേണ്ട സാഹചര്യം വരെയുണ്ട്. ഇക്കാര്യത്തിൽ ഇടപ്പട്ട കോടതിയും മനുഷ്യാവകാശ കമ്മീഷനും മൃതദേഹത്തോട് അനാദരവ് കാണിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് സഭ തർക്കത്തിൽ കാഴ്ചക്കാരായി നിൽക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.