മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമര്‍ശിച്ച കേസിൽ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.

തിരുവനന്തപുരം: മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവർണര്‍ അന്തിമ തീരുമാനം നാളെ എടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമര്‍ശിച്ച കേസിൽ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാം.