പ്രകൃതിക്ഷോഭം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരപരിപാടികൾ നീട്ടിവച്ചു
പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെജിഎംസിടിഎ ആരോപിക്കുന്നു
തിരുവനന്തപുരം; സർക്കാർ മെഡിക്കൽ കോളേജ് (Government medical college doctors) ഡോക്ടർമാർ ഒക്ടോബർ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികൾ താത്കാലികമായി നീട്ടി വച്ചു. സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം (Kerala Floods) കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ നടപ്പാക്കുകയും ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും കിട്ടിയിട്ടില്ലെന്നാണ് സർക്കാർ ഡോക്ടർമാരുടെ പരാതി.
പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. സമരപരിപാടികളുടെ ഭാഗമായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ വരുന്ന ഒക്ടോബർ 21 ആം തീയതി വ്യഴാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും ( കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ) നടത്താൻ തീരുമാനിച്ചിരുന്നു.