കന്നിയങ്കത്തില്‍ വിജയിച്ചു, ജിആര്‍ അനില്‍ ഇനി മന്ത്രിസഭയിലേക്ക്...
ആറ് വർഷമായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, 12 വർഷമായി സംസ്ഥാന കൗൺസിൽ അംഗം. മുൻ കാലങ്ങളിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി.
കന്നിയങ്കത്തില്‍ തന്നെ വിജയിച്ച് മന്ത്രിയാകുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് സിപിഐ നേതാവായ ജിആര്‍ അനില്‍. നെടുമങ്ങാട് നിന്നാണ് ജിആര്‍ അനില്‍ നിയമസഭയിലേക്ക് എത്തുന്നത്. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. കിസാന്‍സഭ എന്നിവയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയുമായിരുന്നു.
എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ് നിലവില്‍. മികച്ച സംഘാടകനെന്ന് പേരു കേട്ട ജിആർ അനിലിന് കൈമുതലായുള്ളത് മുപ്പത് വർഷത്തിലേറെയായുള്ള പൊതു പ്രവർത്തന പരിചയമാണ്.
ആറ് വർഷമായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, 12 വർഷമായി സംസ്ഥാന കൗൺസിൽ അംഗം. മുൻ കാലങ്ങളിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി. പത്തുവർഷം തിരുവനന്തപുരം നഗരസഭയിൽ നേമം വാർഡിന്റെ കൗൺസിലർ. അഞ്ച് വര്‍ഷം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ.
നഗരസഭയിലെ സ്കൂളുകളിൽ നടപ്പാക്കിയ പ്രഭാത ഭക്ഷണ പരിപാടിയും പാവപ്പെട്ട ക്യാൻസർ രോഗിൾക്കുള്ള സാന്ത്വനം പദ്ധതിയും ജി ആർ അനിലിന്റെ ആശയമായിരുന്നു. കുടുംബത്തിലേക്ക് രണ്ടാമതൊരു എംഎൽ എത്തുമ്പോൾ കൂട്ടിന് മന്ത്രി സ്ഥാനവും. മുന്‍ എം.എല്‍.എ. ഡോ. ആര്‍.ലതാദേവിയാണ് ഭാര്യ.