തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന; രണ്ട് കോടി രൂപ പിടിച്ചെടുത്തു
സംസ്ഥാന ജിഎസ്ടി വകുപ്പിലെ അന്വേഷണ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് 2 കോടി രൂപയും വ്യാജ സ്റ്റിക്കർ പതിച്ച സിഗററ്റുകളും പിടിച്ചെടുത്തത്.
തൃശൂർ: തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധനയിൽ രണ്ട് കോടി രൂപ പിടിച്ചെടുത്തു. പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ നിന്നും പണവും വ്യാജ സ്റ്റിക്കറുകളും സിഗററ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും സിഗററ്റ് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ഏറെ നാളായി ഈ സംഘം ജിഎസ്ടി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രമാക്കിയാണ് ഇവര്‍ പ്രവർത്തിച്ചിരുന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പിലെ അന്വേഷണ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് 2 കോടി രൂപയും വ്യാജ സ്റ്റിക്കർ പതിച്ച സിഗററ്റുകളും പിടിച്ചെടുത്തത്.
കേരളം മുഴുവൻ പരിശോധന വ്യാപിപ്പിക്കാൻ നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിഎസ്ടി കമ്മീഷണർ ആനന്ദ് സിംഗിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.