പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഡോക്ടര്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന നാല് സ്ത്രീകള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. നേരത്തെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കളായ സ്ത്രീകള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ആക്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സംഘര്‍ഷത്തിനിടെ ക്ലിനിക്കിലുണ്ടായിരുന്ന അജിത, അശ്വതി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ചികിത്സാപരമായ പരാതികളുണ്ടെങ്കില്‍ അത് നിയമപരമായി നേരിടുന്നതിന് പകരം ഡോക്ടര്‍മാരെ കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. ആശുപത്രി സംരക്ഷണ നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ചികിത്സാ രേഖകള്‍ പൊലീസ് വിശദമായി പരിശോധിക്കും. ഡോക്ടറെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

YouTube video player