പന്നിയിറച്ചിയുമായി ബന്ധപ്പെട്ടല്ല പ്രശ്‌നമുണ്ടായതെന്നും കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ യുവതി ആരോപണമുന്നയിച്ച രണ്ട് യുവാക്കള്‍ക്കും പരിക്കേറ്റിരുന്നു. 

കൊച്ചി: കൊച്ചിയില്‍ തുഷാര അജിത്ത് എന്ന യുവതിയുമായി ബന്ധപ്പെട്ട ഹലാല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് തനിക്ക് മര്‍ദ്ദനമേറ്റെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍, പന്നിയിറച്ചിയുമായി ബന്ധപ്പെട്ടല്ല പ്രശ്‌നമുണ്ടായതെന്നും കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ യുവതി ആരോപണമുന്നയിച്ച രണ്ട് യുവാക്കള്‍ക്കും പരിക്കേറ്റിരുന്നു.

യുവതിക്ക് മര്‍ദ്ദനമേറ്റെന്ന പ്രചാരണത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ സംഭവം ട്വീറ്റ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിരവധി സുഹൃത്തുക്കളും വിശ്വസിച്ചെന്നും ക്ഷമ ചോദിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. എല്ലാവരും വസ്തുത മനസ്സിലാക്കുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ യുവതിയുടെ ആരോപണം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Scroll to load tweet…

യുവാക്കള്‍ കൈവശം വെച്ചിരുന്ന കടമുറിക്ക് ലഭിക്കാനായി യുവതിയും സഹായിയും യുവാക്കളെ അക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തില്‍ യുവതിക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.