അഖിൽ സജീവിനെ കൊണ്ട് ബാസിത്തും റഹീസും ലെനിനും ചേർന്നാണ് ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചതും ബാസിത്താണെന്നും പൊലീസും പറയുന്നു.
തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിലെ പ്രതി അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി പരാതിക്കാരൻ ഹരിദാസ്. മാർച്ച് 10 ന് മലപ്പുറത്തെ വീട്ടിൽ അഖിൽ സജീവൻ നേരിട്ടെത്തി നിയമനം വാദ്ഗാനം ചെയ്ത ശേഷം പണം നൽകിയെന്നുള്ള ആദ്യ മൊഴിയാണ് ഹരിദാസൻ പൊലീസിന് മുന്നിൽ തിരുത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചതോടെ 25,000 രൂപ അഖിൽ സജീവിനും 50,000 രൂപ ലെനിനും കൈമാറിയെന്നും ഹരിദാസൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നേവരെ അഖിൽ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്.
അഖിൽ സജീവനെ കണ്ടിട്ടേയില്ല. തട്ടിപ്പിന് പിന്നിൽ ബാസിതാണ്. അഖിലിനും ലെനിനും ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞതും ബാസിത് തന്നെ. മരുമകളുടെ നിയമനത്തിന് അപേക്ഷ നൽകിയ കാര്യം ബാസിതിനെ അറിയിച്ചതിന് പിന്നാലെ അഖിൽ സജീവ് വിളിച്ചെന്നാണ് ഹരിദാസൻ പറയുന്നത്. ആദ്യം നൽകിയ 75,000 രൂപയ്ക്ക് പുറമെ മന്ത്രിയുടെ പിഎക്ക് നൽകാനെന്ന വ്യാജേന ഒരു ലക്ഷം രൂപ വേറേയും നൽകിയിട്ടുണ്ട്.
ബാസിത്തിനെയും റഹീസിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നും അഖിൽ സജീവിനെ കൊണ്ട് ബാസിത്തും റഹീസും ലെനിനും ചേർന്നാണ് ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചതും ബാസിത്താണെന്നും പൊലീസും പറയുന്നു. പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ കേസിലെ മുഖ്യ ആസൂത്രകൻ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ ഇന്ന് കന്റോവ്മെൻ്റ് സ്റ്റേഷനിലെത്തിക്കും.
മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിക്കാൻ ബാസിത്ത് എന്തിന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിന്റെ അന്വേഷണം. കോഴ നൽകിയതിലും ഗൂഢാലോചനയിലും ഹരിദാസന്റെ പങ്ക് പൊലീസ് തള്ളുന്നില്ല. ഹരിദാസനെ കൊണ്ട് കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസിലെ മറ്റൊരു പ്രതി റഹീസിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
നിയമന കോഴക്കേസിൽ ബാസിത്തിനെയും ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും
വ്യാജ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തിൽ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേർത്തേക്കും. ഗൂഢാലോചനയിൽ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേർക്കാൻ ആലോചിക്കുന്നത്. ഹരിദാസൻ കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ഹരിദാസനെ സാക്ഷിയാക്കാനായിരുന്നു ആദ്യത്തെ ആലോചന. എന്നാൽ ഒപ്പം തുടക്കം മുതലുണ്ടായിരുന്ന ബാസിത്തിനെതിരെ ഹരിദാസൻ നൽകിയ മൊഴി പരിശോധിച്ചാണ് പ്രതി ചേർക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുന്നത്.
