ക്ഷേത്ര പരിസരത്ത് കലകൾ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരിൽ വിലക്കിയത് മോശം പ്രവണതയെന്ന് ശശി തരൂർ

ദില്ലി: ഭരതനാട്യം നർത്തകി വിപി മൻസിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ എംപി. ഇത്തരം സംഭവങ്ങൾ ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും. ക്ഷേത്രങ്ങൾക്ക് അകത്തുള്ള ചട്ടങ്ങൾ മനസ്സിലാക്കാം. എന്നാൽ ക്ഷേത്ര പരിസരത്ത് കലകൾ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരിൽ വിലക്കിയത് മോശം പ്രവണതയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

മൻസിയക്ക് പിന്തുണയുമായി വിഎച്ച്പി

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. വിഎച്ച് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് പ്രസ്താവനയിൽ കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനമുണ്ട്.

വേണ്ടി വന്നാൽ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്. 

അഹിന്ദു ആയതിനാലാണ് കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം മൻസിയക്ക് അവസരം നിഷേധിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്. 

വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നര്‍ത്തകി മന്‍സിയയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" 
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം 😄
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..