Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം; ഹർത്താൽ ഭാഗികം; 541 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് പരീക്ഷകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു. എന്നാല്‍,  ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ കുറവാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു.

hartal called by some political organisations against citizenship amendment bill partial in kerala
Author
Kozhikode, First Published Dec 17, 2019, 7:10 PM IST

കോഴിക്കോട്: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ആക്രമണങ്ങൾ. കണ്ണൂര്‍ ഇരിട്ടിയില്‍ കുട്ടി ഉള്‍പ്പെട്ട കുടുംബം യാത്ര ചെയ്ത കാറിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കെഎസ്ആർടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക കണക്ക്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു.

367 പേർ കരുതൽ തടങ്കലിലാണ്. എറണാകുളത്ത് 80 പേരും, തിരുവനന്തപുരത്ത് 39 പേരുമാണ് കരുതൽ തടങ്കലിലുള്ളത്. 

കരുതൽ തടങ്കലിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

കൊല്ലം19
പത്തനംതിട്ട3
ആലപ്പുഴ13
കോട്ടയം12
ഇടുക്കി49
തൃശ്ശൂർ51
പാലക്കാട്21
മലപ്പുറം15
കോഴിക്കോട്12
വയനാട്22
കണ്ണൂർ13
കാസർകോട്18

വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൊതുവെ ഭാഗികമായിരുന്നെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവുണ്ടായില്ല. വടക്കന്‍ കേരളത്തിലായിരുന്നു ആക്രമണങ്ങള്‍ കൂടുതല്‍. കണ്ണൂർ ജില്ലയിലെ ഇരിട്ടി ചാവശേരിയിൽ മൂന്നു വയസുളള കുട്ടി ഉള്‍പ്പെട്ട കുടുംബം യാത്ര ചെയ്ത കാറിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഊവാപ്പള്ളി സ്വദേശി ശിനിത്, വിജേഷ്, ഭാര്യ ചിഞ്ചു എന്നിവർക്കാണ് ചില്ല് തകര്‍ന്ന് പരിക്കേറ്റത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.  

"

പത്തനംതിട്ട മല്ലപ്പള്ളിയില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ ഹർത്താലനുകൂലികൾ  തടഞ്ഞു. എഴുമറ്റൂർ സ്വദേശി  അരുണിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. പ്രതിഷേധക്കാരെ പൊലീസെത്തി നീക്കിയ ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനായത്. 

"

മട്ടന്നൂർ നരയൻപാറയിൽ സ്‌കൂൾ ബസിന് നേരെയും കല്ലേറുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച സമരക്കാര്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തി. പാലക്കാട്ടും വയനാട്ടിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വയനാട് പുൽപ്പള്ളിയിലും വെള്ളമുണ്ടയിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കൊല്ലത്തും  ആലുവ കുട്ടമശ്ശേരിയിലും 
കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴ തിരുവനന്തപുരത്ത് തമ്പാനൂരിൽ എസ്ഡിപിഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയുണ്ടായ കല്ലേറിൽ വഴിയാത്രക്കാരന് പരിക്കേറ്റു. ഹർത്താലനുകൂലികൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തിയ ഒരു സംഘം വിദ്യാര്‍ത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാഞ്ചേരിയിലും മുഹമ്മയിലും കെഎസ്ആർടിസി ബസ്സിന്റെ താക്കോൽ ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു. കോട്ടയം ഈരാറ്റുപേട്ടയിൽ ബസ് തടഞ്ഞ സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കി.  

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച വെൽഫയർ പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാൾടെക്സ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞു താക്കോൽ ഊരിയെടുത്ത് ഓടി.

കോഴിക്കോട് കുറ്റ്യാടിയിലും കക്കോടിയിലും കടകള്‍ അടപ്പിക്കാനിറങ്ങിയ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. കോഴിക്കോട്ട് പോരാട്ടം നേതാവ് ഗ്രോ വാസുവിനെയെും തളിപ്പറമ്പിൽ കാമ്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം, സംസ്ഥാനത്ത് പരീക്ഷകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു. എന്നാല്‍,  ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ കുറവാണ്. 

Follow Us:
Download App:
  • android
  • ios