'കൊവിഡ് മരണക്കണക്ക് അതാത് ദിവസം പുറത്തുവിടും'; പരാതി വന്നാൽ പരിശോധനയെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി
കൊവിഡ് മരണം സംബന്ധിച്ച കണക്കില്‍ പിഴവുകളുണ്ടെങ്കില്‍ പരിശോധിക്കും. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല, സുതാര്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി.
പത്തനംതിട്ട: കൊവിഡ് മരണം സംബന്ധിച്ച് പരാതി വന്നാൽ പരിശോധന എന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 24 മണിക്കൂറിൽ മരണം റിപ്പോർട്ട് ചെയ്യാനാണ് നടപടി. പലകാരണം കൊണ്ട് മാറ്റിവെക്കപ്പെട്ട മരണങ്ങളാണ് ഇപ്പോൾ പട്ടികയിൽ വരുന്നതെന്നും കണക്കില്‍ പിഴവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതാത് ദിവസത്തെ കൊവിഡ് മരണക്കണക്ക് ദിവസവും പുറത്തുവിടാനാണ് തീരുമാനം. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല, സുതാര്യത ഉറപ്പുവരുത്തും. പരാതികള്‍ അറിയിക്കാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പഴയ മരണക്കണക്കുകൾ അവ്യക്തത പരിഹരിച്ച് ഉൾപ്പെടുത്തുന്നത് കൊണ്ടാകാം പഴയ മരണങ്ങൾ പുതിയ പട്ടികയിൽ വരുന്നത്. രേഖകൾ ഇല്ലാതെ വിട്ടുപോയവ പരിഹരിച്ച് തുടങ്ങിയിട്ടുണ്ട്. ഡിസംബർ മുതൽ പ്രസിദ്ധീകരിക്കാതിരുന്ന പേരുകളും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona