Kerala Rains| മഴ അതിശക്തം; 3 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച്, തലസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു
തമിഴ്നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് നിലവിൽ മഴ ശക്തമാകുന്നതിന് കാരണം.
തിരുവനന്തപുരം: സംസ്ഥാനത്താകെ ശക്തമായ മഴ തുടരുന്ന(Heavy Rainfall) സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും (Red Alert) എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും, മലപ്പുറത്തും, വയനാടും യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയുടെ പശ്ചാതലത്തിൽ മുഖ്യമന്ത്രി (Pinarayi Vijayan) ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് 3.30ന് തുടങ്ങിയ യോഗത്തിൽ റവന്യൂ മന്ത്രിയും ഉന്നതഉദ്യോഗസ്ഥരും കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു. തമിഴ്നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് നിലവിൽ മഴ ശക്തമാകുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ വടക്കൻ മേഖലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്
മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരാനാണ് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ചക്രവാതചുഴിയുടെ സ്വാധീനഫലമായി പലയിടത്തും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടായേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ.
അതേസമയം മഴക്കെടുതി നേരിടാൻ കേരള ഫയർ & റെസ്ക്യൂ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി തിരുവനന്തപുരം ജില്ല അഗ്നിരക്ഷാ നിലയത്തിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾക്കായി കൺട്രോൾ റൂമിന്‍റെ സേവനം ആവശ്യമുള്ളവർ 101, 04712333101 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
സംസ്ഥാനത്ത് കനത്ത മഴ; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്, ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം
അതിനിടെ ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത്.
ഇടുക്കി ഡാം വീണ്ടും തുറന്നു ; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു.