Kerala Rains| സംസ്ഥാനത്ത് കനത്ത മഴ; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്, ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം
തൃശ്ശൂരിൽ മൂന്നുവയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരിലും ഇടുക്കിയിലും റെഡ് അലർട്ടാണ്.
കണ്ണൂർ/ തൃശൂർ/ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ (rain)തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരിലും ഇടുക്കിയിലും റെഡ് അലർട്ടാണ്. കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്
തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. അലങ്കാരത്ത്പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് രാവിലെ ഒഴുക്കിൽപ്പെട്ടത്. വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്കേർപ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.
Idukki Dam| ഇടുക്കി ഡാം വീണ്ടും തുറന്നു ; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
കണ്ണൂരിലും മഴ തുടരുകയാണ്. ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പെടയങ്കോട് സ്വദേശി സാജിദിന്റെ മകൻ നസലാണ് മരിച്ചത്.
മഴക്കെടുതി നേരിടാൻ കേരള ഫയർ & റെസ്ക്യൂ സജ്ജം
മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിന് ഫയർഫോഴ്സ് കൺട്രോൾറൂം 101 ൽ വിളിക്കാം.
തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല അഗ്നിരക്ഷാ നിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ കൺട്രോൾ റൂമിന്‍റെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. കൺട്രോൾ റൂം നമ്പർ 101, 04712333101