Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കാലവർഷം തുടരുന്നു; കനത്ത മഴയിൽ നാശനഷ്ടം; ഒരു മരണം; നിരവധി വീടുകൾ തകർന്നു

വടക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നില നിൽക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനിടെ  സംസ്ഥാനത്ത് ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

heavy rain continues in kerala
Author
Thiruvananthapuram, First Published Sep 21, 2020, 9:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു. വടക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നില നിൽക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനിടെ  സംസ്ഥാനത്ത് ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷക്കെടുതിയിൽ കാസർകോട്ട് യുവാവ് മുങ്ങിമരിച്ചു. മധൂർ  പരപ്പാടി സ്വദേശി  ചന്ദ്രശേഖരനാണ് (30) വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ  രാത്രി പത്തരയോടെയായിരുന്നു സംഭവം.  മധൂർ വില്ലേജിൽ മൊഗറിൽ ഏഴുകുടുംബങ്ങളെ മാറ്റി. പട്ളയിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു.  10 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീഷണിയെ തുടർന്ന് പോത്തുകല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഭൂതാനം എൽ.പി.സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്.

കണ്ണൂരിൽ മഴ കുറഞ്ഞു നിൽക്കുകയാണ്. കുപ്പം , കക്കാട് , പുഴകൾ കരകവിഞ് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. വളപട്ടണം, ബാവലി  പുഴകളിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. ജില്ലയിൽ ആകെ 23 കുടുംബങ്ങളിൽ നിന്നായി 137 പേരെ മാറ്റിപ്പാർപ്പിച്ചു. 23 വീടുകൾക്ക് കേടുപാട് പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   കക്കയം ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് കൂടുകയാണെങ്കിൽ ഉച്ചയ്ക്കുശേഷം  തുറക്കുന്നതിന് കുറിച്ച് ആലോചിക്കും. തുറക്കുന്നതിനു മുമ്പ് പ്രത്യേക മുന്നറിയിപ്പ് നൽകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. 

വയനാട്ടിൽ രാത്രിയിൽ  കനത്ത മഴ പെയ്തു. കേന്ദ്ര ജലകമ്മിഷൻ്റെ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. വയനാട്ടിലെ ബാണാസുര സാഗർ അണകെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ 11 മണിക്ക് ഉയർത്തും.15 സെൻ്റീമീറ്ററാണ് ഷട്ടർ ഉയർത്തുക. രണ്ട് ഷട്ടറുകൾ ഇന്നലെ 15 സെൻ്റീമീറ്റർ ഉയർത്തിയിരുന്നു. കടമാൻതോട് ,പനമരം പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാനന്തവാടിയിൽ കഴിഞ്ഞ ദിവസം ഒരു വീട് മഴയിൽ തകർന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ കാര്യമായി ഉണ്ടായിട്ടില്ല.

 

എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, കോതമംഗലം, കൊച്ചി നഗരം എന്നിവിടങ്ങളിൽ മഴ ഇല്ല. കാലടി മലയാറ്റൂർ മേഖലയിൽ മഴ തുടരുകയാണ്. തൃശൂരിൽ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ട്. പീച്ചി, ചിമ്മിനി ഡാമുകൾ ഇന്ന് തുറക്കും. ചാലക്കുടിയിൽ രാത്രി ശക്തമായ മഴ ഉണ്ടായില്ല.

കോട്ടയത്ത് രാത്രി ശക്തമായ മഴ പെയ്തു. ചങ്ങനാശേരിയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി. മണിമലയാറും മീനച്ചിലാറിലും ജല നിലരപ്പ് ഉയർന്ന അവസ്ഥയിലാണ്. എന്നാൽ അപകടാവസ്ഥയിലെത്തിയിട്ടില്ല. പത്തനതിട്ടയിൽ മലയോര മേഖലയിൽ മഴയുണ്ട്. നഗരത്തിൽ രാത്രി മുതൽ ഇടവിട്ട് മഴ പെയ്യുകയാണ്. 

തിരുവനന്തപുരത്ത് ഇടവിട്ട് മഴ തുടരുന്നു. കാര്യമായ നാശ നഷ്ടങ്ങൾ ഇല്ല. അരുവിക്കര ഡാമിന്റെ ഷട്ടർ 175 സെന്റിമീറ്ററും, നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 10 സെൻറിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെ നെയ്യാർ ഡാം ഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കരമനയാറിന്റെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശവും നൽകി.

Follow Us:
Download App:
  • android
  • ios