പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. 

തിരുവനന്തപുരം: മാസങ്ങളുടെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വരാൻ പോകുന്നത് പെരുമഴക്കാലം. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും മധ്യ, തെക്കൻ കേരളത്തിലെ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 3 മുതൽ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.

അതേ സമയം, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. മൂഴിയാർ അണക്കെട്ട് വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

03.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
04.09.2023 : ആലപ്പുഴ, എറണാകുളം
05.09.2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
06.09.2023 : എറണാകുളം, ഇടുക്കി
07.09.2023 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.