Asianet News MalayalamAsianet News Malayalam

നാശം വിതച്ച് രാത്രിമഴ, മലപ്പുറത്ത് റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവജാഗ്രത

രാത്രി മഴ ശക്തമായി പെയ്തതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, ജാഗ്രത വേണമെന്നും മുഖ്യമന്ത്രി. വിവിധ ജില്ലകളിലെ ജാഗ്രതാ നി‍ർദേശങ്ങൾ ഇങ്ങനെ..

heavy rain lashes out throughout kerala at night red alert issued in various districts
Author
Thiruvananthapuram, First Published Aug 7, 2020, 6:10 AM IST

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് രാത്രി പെയ്ത മഴ വടക്കൻ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വൻനാശമാണ് വിതച്ചത്. പലയിടത്തും രാത്രി പുഴകൾ കരകവിഞ്ഞൊഴുകി. കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നും വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

വിവിധ ജില്ലകളിലെ അലർട്ട് വിവരങ്ങൾ ഇങ്ങനെ:

ഇന്ന് (ഓഗസ്റ്റ് 7) മലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. ഇവിടെ അതിതീവ്രമഴയ്ക്ക് തന്നെ സാധ്യതയുണ്ട്. കഴിഞ്ഞ മഹാപ്രളയവും 2019-ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂരിൽ അതീവജാഗ്രതയാണ് നിലനിൽക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 

കേരളാതീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. മീൻപിടുത്തക്കാർ യാതൊരുകാരണവശാലും കടലിൽ പോകരുത്. നദിതീരങ്ങളിലുള്ളവരും, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ പ്രഭാവമാണ് കേരളത്തിൽ ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതേസമയം, ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇതിനിടെ, വയനാട് ജില്ലയെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തി കേന്ദ്രജലക്കമ്മീഷൻ മുന്നറിയിപ്പ് പുറത്തിറക്കി. വയനാടിന് പുറമേ കർണാടകത്തിലെ ഉത്തര കർണാടക, ദക്ഷിണ കർണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും തെക്കേ ഇന്ത്യയിൽ വെള്ളപ്പൊക്കബാധിത മേഖലയാണ്. മഴ മാറുന്നത് വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് ജല കമ്മീഷൻ അറിയിച്ചു.

മഴ കനക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി എല്ലാവരും അതീവജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക്  മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക. 

പിണറായി വിജയൻ 
മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios