വടക്കൻ കേരളത്തിൽ കനത്ത മഴ; പലയിടത്തായി വീടുകളും വാഹനങ്ങളും തകർന്നു
വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടു. കോഴിക്കോട് ബേപ്പൂരിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടു. കോഴിക്കോട് ബേപ്പൂരിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി.
ഇന്നലെ രാത്രി മുതൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കാസർകോട് ജില്ലയിൽ മരം വീണ് മൂന്ന് വാഹനങ്ങൾ പൂർണമായി തകർന്നു. കാസർകോഡ് താലൂക്ക് ഓഫീസിന് സമീപത്തെ ആൽമരത്തിന്‍റെ കൊമ്പ് പൊട്ടി വീണാണ് രണ്ട് ഓട്ടോറിക്ഷയും ഒരു കാറും പൂർണമായും തകര്‍ന്നത്.
മറ്റ് വാഹനങ്ങൾക്ക് ഭാഗികമായി കേടുപറ്റി. കോഴിക്കോട് ബേപ്പൂരിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കുണ്ടാട്ടിൽ ബാബു, തോട്ടുങ്ങൽ റെനിൽ കുമാർ എന്നിവരുടെ വീടുകളാണ് തകർന്നത്. രാമനാട്ടുകര, ബേപ്പൂർ, നല്ലളം, മാങ്കാവ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഫയർഫോഴ്സ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ശക്തമായ കാറ്റിൽ ചെറൂട്ടി റോഡിലെ കനറാബാങ്ക് ശാഖയുടെ മേൽക്കൂരയിലെ ഷീറ്റ് മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് പറന്നു വീണു. ആളപായം ഇല്ല. ശക്തമായ മഴയിൽ താഴ്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷണാണ്.
അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വിവിധ ജില്ലകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അതാത് ജില്ല ഭരണകൂടങ്ങള്‍ അറിയിച്ചു.കൊവിഡ് മാനദ്ണ്ഡം പാലിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.