ശബരിമലയിൽ വൻ ഭക്തജന തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം
സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞവർ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. തീർത്ഥാടകർ മരുന്നുൾപ്പെടെ കരുതണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് കൂടിയതോടെ തീർത്ഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലുമായി നിയന്ത്രിക്കാൻ തുടങ്ങി. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞവർ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. തീർത്ഥാടകർ മരുന്നുൾപ്പെടെ കരുതണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
രണ്ട് ദിവസം കൊണ്ട് മലകയറിയ തീർത്ഥാടരുടെ എണ്ണം രണ്ട് ലക്ഷത്തോളമായതോടെയാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് നിർദേശം നല്‍കിയിട്ടുണ്ട്. ഗതാഗത കുരുക്കിനെ തുടർന്ന് പത്തനംതിട്ട നിന്ന് നിലക്കൽ എത്താൻ 4 മുതൽ 4.30 വരെ മണിക്കൂർ എടുക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന ദൂരമാണിത്. സമാനമാണ് എരുമേലി ഇലവുങ്കൽ പാതയിലെയും സ്ഥിതി.
കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം ബാധകമാണ്. ഇടത്താവളങ്ങളിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് തീർത്ഥാടർ പരാതിപ്പെടുന്നു. തങ്ക അങ്കി ഘോഷയാത്ര 26 ന് പമ്പയിൽ നിന്ന് പുറപ്പെടുന്നതോടെ തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം തടയും.