പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണം. എംഎൽഎയിൽ നിന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവൻ രക്ഷാ സ്ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാർ കേസിലെ പ്രതി സഖാവ് അർജുനനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് പൊലീസ് തടയുകയായിരുന്നു. എന്നാൽ പ്രവർത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോവാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിൻ്റെ ലാത്തിച്ചാർജ്ജിലും പ്രവർത്തകർക്ക് പരിക്കേറ്റു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കവും സംഘർഷത്തിലേക്കെത്തിച്ചു.
പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎയിൽ നിന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവൻ രക്ഷാ സ്ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാർ കേസിലെ പ്രതി സഖാവ് അർജുനനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുളകൊണ്ടുള്ള ലാത്തികൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല. മുള ലാത്തി ഉപേക്ഷിച്ചിട്ട് കാലങ്ങളായി. പൊലീസ് മാനുവൽ വായിച്ച് പഠിക്കണം. പിണറായി വിജയൻ്റെ ഭൂതകാലത്തിന്റെ അഭ്യാസങ്ങൾ ഛർദ്ദിച്ചു വെക്കാൻ വേണ്ടിയാണ് നവകേരള സദസ്സ്. പിണറായി വിജയൻ്റെ വർത്തമാനം ഇപ്പോൾ റിട്ടയേഡ് ഗുണ്ടയെ പോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
