തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് സിപിഎം സമ്മേളനം നടത്തിയതിൽ പൊലീസിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണം. ഹൈക്കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി. എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് കോടതി ഇവരെ ഓർമ്മിപ്പിച്ചു. നേതാക്കൾ ഇനി നേരിട്ട് ഹാജരാകേണ്ടെന്ന് പറഞ്ഞ കോടതി എല്ലാവരോടും സത്യവാങ്മൂലം ഹാജരാക്കാൻ ആവശ്യപ്പെട്ടു.

നിരുപാധികം കോടതിയിൽ മാപ്പ് അപേക്ഷിച്ച സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കൊച്ചി കമീഷണർ പുട്ടാ വിമലദിത്യ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരോട് മാപ്പ് പറഞ്ഞത് കൊണ്ട് പരിഹാരമാകുന്നില്ലെന്ന് കോടതി പറഞ്ഞു. ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം സാഹചര്യം വിശദീകരിച്ച് സത്യവാങ്‌‍മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.